Wednesday, July 11, 2012

ഓരോന്നിനും വേണം ഓരോ യോഗം !

കാര്‍ത്തിക തിയ്യേറ്ററില്‍ നിന്ന് 'പ്രാഞ്ചിയേട്ടന്‍' സെക്കന്റ്‌ ഷോ കണ്ട് ഇറങ്ങി വരുമ്പോഴാണ് ഞാന്‍ ബാബുവിനെ വീണ്ടും കാണുന്നത് ! തിയേറ്റര്‍ കാന്റീനിലെ ബെഞ്ചിലിരുന്ന് ഏതോ സിനിമാവാരിക മറിച്ച് നോക്കുകയാണ് കക്ഷി.

ബാബുവിനെ ഞാനൊന്ന് പരിചയപ്പെടുത്തിത്തരാം. ഞങ്ങള്‍ അഞ്ചാറു കൊല്ലം സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാണ്. അന്നേ സിനിമ തിയേറ്റര്‍ ചുറ്റിപ്പറ്റിയായിരുന്നു അവന്റെ ജീവിതം. അത്യാവശ്യം കൈമണി സംഘടിപ്പിക്കാനായി ആശാന്‍ അവിടത്തെ ചെറിയ പണികളൊക്കെ ഏല്‍ക്കും !  മാറുന്ന സിനിമകളുടെ പോസ്ടറുകള്‍ ചുവരില്‍ ഒട്ടിക്കലാണ് മുഖ്യജോലിസിനിമ പോസ്ടറുകളില്‍ പൊതിഞ്ഞ പുറംചട്ടയുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളുമായി കക്ഷി ക്ലാസിലെ ഏറ്റവും പിന്നിലത്തെ ബെഞ്ചില്‍ തലയെടുപ്പോടെ അങ്ങിനെ ഇരിക്കും ! അതാണ്‌ ഓര്‍മ്മ.

പത്താം ക്ലാസ് വിട്ടതില്‍ പിന്നെ എനിക്ക് ആളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ഇപ്പോള്‍ ഈ ഇരിക്കുന്ന രൂപവും അന്നത്തെ ബാബുവും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നും ഒറ്റനോട്ടത്തില്‍ എനിക്ക് തോന്നിയില്ല. 

സിനിമ വിട്ട തിരക്ക് ഒന്നൊഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ അടുക്കലേക്ക് ചെന്നു.

"ബാബുവേ.. നിനക്കെന്നെ ഓര്‍മ്മയുണ്ടോ.. ? "

"ആരടാപ്പാ ഈ പാതിരാത്രിയില്‍" എന്ന ഭാവത്തില്‍ കക്ഷി മുഖമുയര്‍ത്തി. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല, എവിടെയോ കണ്ട പരിചയം ഭാവിച്ച മട്ടില്‍ ഒന്നു ചിരിച്ചെന്നു വരുത്തി.

"എന്താടോ നിന്റെ വിശേഷം ? ഒരു മാറ്റവുമില്ലല്ലോ നിനക്ക് ?!"

"ഓ.. എനിക്കെന്തു വിശേഷം ?! നമ്മളിങ്ങനെ അല്ലറ ചില്ലറ ഏര്‍പ്പാടൊക്കെയായിട്ടു കഴിഞ്ഞു പോവുന്നു"; ഇതൊക്കെ എത്ര കേട്ടതാ എന്നാ മട്ടില്‍ പുള്ളീടെ ഒഴുക്കന്‍ റിപ്ലേ. അതോടെ തീര്‍ന്നു. ആള് പിന്നെയും വായ മൂടിക്കെട്ടി പുസ്തകത്തിലേക്ക് തലതാഴ്ത്തി.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..! മടിച്ചു നില്‍ക്കാതെ ഞാന്‍ അടുത്ത ചോദ്യം പാസ്സാക്കി.

"അല്ല നിന്റെ കല്യാണം കഴിഞ്ഞൂന്നോ.. മക്കളായീന്നോ ഒക്കെ കേട്ടൂലോ.. ? നേരാണോടാ.. ?"

"ആ അതൊള്ളതാ.. കൊച്ചുങ്ങള് രണ്ടായി !" അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. വിഷയം മാറ്റാനായാണോ എന്തോ ? കക്ഷി എനിക്കിട്ടൊരു ചോദ്യം !

"അല്ലാ.. പടം എങ്ങിനെയുണ്ട് ?"

"തരക്കേടില്ല. സംഭവം, എനിക്കിഷ്ടായി."

"ഇഷ്ടാവും ! നമ്മുടെ രഞ്ജിത്തേട്ടന്റെ സിനിമയല്ലേ ! ആളുടെ ഏതു പടത്തിനും ഒരു മിനിമം ഗ്യാരണ്ടി  ഒക്കെയുണ്ട്. മൂപ്പര്‍ക്കൊക്കെയാ ഇപ്പോ സിനിമ കാണാന്‍ വരുന്നോരുടെ ടേസ്റ്റ് അറിയാ.. അല്ലെങ്കിലിപ്പൊ എന്താ ഇത്ര കഥ ഈ പടത്തില്‍ ?"

വിഷയം സിനിമ ആയതോടെ ആള് കത്തിക്കയറി ! മമ്മൂട്ടിയുടെയും, ലാലേട്ടന്റെയും മറ്റു പുതിയ പടങ്ങള്‍ പൊട്ടി പാളീസായതും പുതിയ സിനിമാക്കാര് ചെക്കന്മാര് ഇംഗ്ലീഷില്‍ നിന്നും ഒക്കെ കോപ്പിയടിച്ച് സിനിമ ഉണ്ടാക്കുന്നതുമെല്ലാം പുള്ളി നല്ല ആവേശത്തില്‍ വെച്ചുകാച്ചുകയാണ് !

സംഭവം പിടിവിട്ടു എന്ന് തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

"അല്ലാ.. സമയം കുറെ ആയല്ലോ, ബാബുവേ നീ ഭക്ഷണം കഴിച്ചോ ?"

"ആ.. അതൊക്കെ ഞാന്‍ എപ്പോഴേ കഴിച്ചു."

"അതെയോ, എന്നാല്‍ ഞാന്‍ കഴിച്ചിട്ടില്ല കേട്ടോ. നല്ല വിശപ്പ്‌. പിന്നെ കാണാം നമുക്ക്  ബാബുവേ.." ഞാന്‍ മെല്ലെ തടിയൂരി.

ബൈക്കില്‍ കയറി ഇരുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യവേ ഒന്നുകൂടി അവനെ നോക്കി. നടുവിലെ പേജ് ആരോ പറിച്ചെടുത്ത സിനിമാ വാരിക പിന്നെയും മറിച്ച് തുടങ്ങിയിരിക്കുന്നു കക്ഷി. എന്നെ കുറിച്ചോ, പഴയ കാലത്തേ കുറിച്ചോ ബാബു ഒന്നും ചോദിച്ചില്ല എന്നത് വിസ്മയത്തോടെ ഞാന്‍ ഓര്‍ത്തു. 

ദൈവമേ ! പണ്ട് ആ ശാരദ ടീച്ചറുടെ ഉപദേശങ്ങള്‍ എല്ലാം ചെവിക്കൊണ്ട് ഈ കാണുന്ന ഉത്സാഹത്തോടെ ആ പാഠപുസ്തകങ്ങള്‍ എങ്ങാനും ഇവന്‍ മറിച്ച് നോക്കിയിരുന്നെങ്കില്‍ ! ഇത്രയും  മനസ്സമാധാനത്തോടെ, ഇത്രേം കൂളായിട്ട് ഈ നേരത്ത് ഈ ബെഞ്ചിമ്മേല്‍ ഇങ്ങനെ ഇരിക്കാന് അവന് കഴിയുമായിരുന്നോ ?! അവന്റെയൊക്കെ ഓരോ തലയിലെഴുത്ത് !

നേരം കുറെയായി, വീട്ടുകാരൊക്കെ ഉറങ്ങിക്കാണും. ധൃതിയില്‍ ഞാന്‍ വീട്ടിലേക്കുള്ള വഴിയെ വെച്ചുപിടിക്കുമ്പോള്‍ സ്വയം സമാധാനിച്ചു.  "ആ.. അതാവും പണ്ടുള്ളോര് പറയുന്നേ.. ഓരോന്നിനും വേണം ഓരോ യോഗം !!" 

--ശുഭം -- 

5 comments:

  1. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ. അല്ല, ധനേഷേ.നല്ല കഥ . ആശംസകള്‍.

    ReplyDelete
  2. ശരിയാണ്..
    ചെയ്യേണ്ടപ്പോ..
    ചെയ്യേണ്ടത് ചെയ്തില്ലേല്‍..
    ബെഞ്ചിലിരുന്ന്...


    ബാബുവത്രേല്ലേ ചെയ്തുള്ളൂ..
    വേറെ വല്ലോരുവാണെങ്കി കാണാരുന്നു.

    ReplyDelete
  3. തലേലെഴുത്ത്

    ReplyDelete
  4. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  5. സന്തോഷം ! നന്ദി, വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്.

    ReplyDelete